ടോക്കിയോ: തായ്വാനോടു ചേർന്നുള്ള യോനഗുനി ദ്വീപിൽ 2031 മാർച്ചിനകം മിസൈലുകൾ വിന്യസിക്കുമെന്ന് ജപ്പാൻ പ്രതിരോധമന്ത്രി ഷിൻജിറോ കൊയ്സുമി പറഞ്ഞു.
തായ്വാനെ ചൊല്ലി ജപ്പാനും ചൈനയും തമ്മിലുള്ള ബന്ധം വഷളായിരിക്കേയാണ് ഈ അറിയിപ്പ്.
ജപ്പാന്റെ പടിഞ്ഞാറുഭാഗത്തുള്ള ദ്വീപ് തായ്വാനിൽനിന്ന് 110 കിലോമീറ്റർ അകലെയാണ്. ഇവിടെ മിസൈൽ സ്ഥാപിക്കാനുള്ള തീരുമാനം 2022ൽ ജപ്പാൻ പ്രഖ്യാപിച്ചതാണ്. കൃത്യമായ സമയമാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്.
ജനാധിപത്യ ഭരണകൂടം നിലവിലുള്ള തായ്വാനെ സ്വന്തം പ്രവിശ്യയായിട്ടാണു ചൈന പരിഗണിക്കുന്നത്. ചൈന തായ്വാനെ ആക്രമിച്ചാൽ ജപ്പാനു സൈനികമായി പ്രതികരിക്കേണ്ടിവരുമെന്ന് ജപ്പാൻ പ്രധാനമന്ത്രി സനായി തകായിച്ചി നവംബറിൽ പറഞ്ഞിരുന്നു. ഇതേത്തുടർന്നാണ് ചൈന- ജപ്പാൻ ബന്ധം വഷളായത്.